
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒരു അതിശക്ത ന്യൂനമർദമായി മാറാനും അതിനുശേഷം 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂൺ 3 ഓടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. അറബിക്കടലിൽ ഒമാൻ-യെമൻ തീരത്തായി രൂപം കൊണ്ട അതിശക്ത ന്യൂനമർദം ഒമാനിലെ സലാലയിൽ നിന്ന് 20 കിലോ മീറ്റർ ദൂരത്ത് തുടരുകയാണ്. അടുത്ത 12 മണിക്കൂറിന് ശേഷം ഇതിന്റെ ശക്തി ക്ഷയിച്ച് തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഇന്ത്യയിലെ കാലാവസ്ഥയെ നേരിട്ട് സ്വാധീനിക്കുന്നില്ല.
അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യവും മൺസൂണിൻ്റെ വരവും അടുത്തു വരുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ പെയ്യുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം തുടരുകയാണ്. കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളിൽ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കുക.
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം, കോഴിക്കോട് തുടങ്ങിയ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 1 : തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കണ്ണൂർ
ജൂൺ 2 : എറണാകുളം,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട്,കാസർഗോഡ്
ജൂൺ 3 : കണ്ണൂർ, കാസർകോട്.