

സ്പെയിൻ: അത് ലറ്റിക്കോ മാഡ്രിഡ് താരം ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ. നികുതിവെട്ടിപ്പ് നടത്തിയെന്ന പേരിൽ ആണ് 6 മാസത്തെ തടവ് ശിക്ഷ നൽകണമെന്ന് സ്റ്റേറ്റ് പ്രോസിക്കൂട്ട് ഓഫീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിന്റെ ദേശീയ താരം 1 മില്ല്യൺ യൂറോയോളം ഇമേജ് റൈറ്റ്സിന്റെ പേരിൽ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
2014ൽ മാഡ്രിഡ് വിട്ട് ലണ്ടൻ ക്ലബ്ബായ ചെൽസിയിലേക്ക് കോസ്റ്റ പോയിരുന്നു. ഒരു വർഷമായി കേസ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അത്ലെറ്റിക്കോ മാഡ്രിഡിൽ കോസ്റ്റ തിരിച്ചെത്തിയതിന് പിന്നാലെ സ്പാനിഷ് അധികൃതർ നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതിന് മുൻപ് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, മാഴ്സെല്ലോ, നെയ്മർ, ജോസെ മൗറീന്യോ തുടങ്ങി സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാരെല്ലാം നികുതിവെട്ടിപ്പ് കേസിൽ അകപ്പെട്ടിട്ടുണ്ട്.